വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന സംബന്ധിച്ച നടപടികള്‍ നടന്നു വരികയാണല്ലോ. കാര്യങ്ങള്‍ അറിഞ്ഞും, വേണ്ടത്ര അറിയാതെയും അറിവില്ലായ്മ നടിച്ചും ഒക്കെ ഒട്ടു വളരെപ്പേര്‍ ഈ നടപടികളെക്കുറിച്ച് പ്രതികരിച്ചു വരികയാണ്. പൊതുവില്‍ രണ്ടു രൂപത്തിലുള്ള പ്രതികരണങ്ങള്‍ കാണാന്‍ കഴിയും. ബോര്‍ഡില്‍ സാധാരണ നിലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തതെന്തു കണ്ടാലും അവയെല്ലാം പുനഃസംഘടന കാരണമെന്ന പ്രതികരണമാണവയിലൊന്ന്. മറ്റൊരു പ്രതികരണം, ഈ നടപടികളുടെ ഉത്തരവാദികളെ കണ്ടെത്തുന്നതിനുള്ള കഠിന പരിശ്രമമായാണ് കാണുന്നത്.
വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടനയ്ക്കിടയാക്കുന്ന ഇന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും സംശയലേശമന്യേ തിരിച്ചറിയാം. വൈദ്യുതി നിയമം 2003 ഉം, ആ നിയമം പുനഃപരിശോധന കൂടാതെ നടപ്പാക്കാന്‍ കര്‍ശന സമീപനം സ്വീകരിക്കുന്ന കേന്ദ്ര ഗവണ്മെന്റുമാണല്ലോ പുനഃസംഘടനയ്ക്കിടയാക്കുന്ന ശക്തികള്‍ .
ആ നിലയ്ക്ക് നിയമം പാസ്സാക്കിയെടുത്ത എന്‍ .ഡി.എയും ഇപ്പോള്‍ അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന യു.പി.എ യും തുല്യ നിലയ്ക്ക് ബോര്‍ഡുകളുടെ പുനഃസംഘടനയ്ക്ക് ഉത്തരവാദികളാണ്. ഛത്തീസ്ഗഢ് മാതൃക എന്ന നിലയിലുള്ള ചില വ്യാജ പ്രചാരണങ്ങള്‍ നടത്തി താല്ക്കാലികമായി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നെങ്കിലും ഏറ്റവുമൊടുവിലത്തെ സംഭവ വികാസങ്ങളോടെ ആ ശ്രമങ്ങളും പാളി.
എന്നാലിപ്പോഴും ചിലര്‍ പുനഃസംഘടനയുള്‍പ്പടെ ബോര്‍ഡില്‍ നടക്കുന്ന സകല നടപടികളുടെയും ഉത്തരവാദികളെ കണ്ടെത്തുന്ന പരിശ്രമം അവസാനിപ്പിച്ചിട്ടില്ല. ബോര്‍ഡിനെയും ഗവണ്മെന്റിനെയും ആരോ ‘ഹൈജാക്ക്’ ചെയ്തിരിക്കയാണെന്നാണ് ഒരു കൂട്ടരുടെ കണ്ടെത്തല്‍ . മറ്റ് ചിലരാകട്ടേ സംഭ്രമജനകമായ മറ്റ് ചില കണ്ടെത്തലുകളുടെ അകമ്പടിയോടെയാണ് ഉത്തരവാദികളെ കണ്ടെത്താനുള്ള പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ബോര്‍ഡിനെ വിഭജിക്കാനും അങ്ങനെ വിഭജിക്കുന്നതിലൊരു പങ്ക് സ്വകാര്യവല്കരിക്കാനും നടപടിയെടുക്കുന്നതായി ചിലര്‍ . ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ സ്വകാര്യവല്കരണമാണ് നടക്കുന്നതെന്ന് മറ്റു ചിലര്‍ . ഫയലുകള്‍ക്കിടയില്‍ നിന്നും ചോര്‍ന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രേ ഈ വിശകലനങ്ങളും നിഗമനങ്ങളും. ത്രസിപ്പിക്കുന്ന ഈ ‘കണ്ടെത്തലുകള്‍ ’ പത്രക്കാരെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കാനും ചില അദൃശ്യ പിന്തുണക്കാരുടെ ശക്തിയില്‍ തെറ്റിദ്ധരിച്ച് എഞ്ചിനീയേഴ്സ് അസോസിയേഷന്‍ തയ്യാറായിട്ടുണ്ട്.
വിളിച്ചു പറഞ്ഞതൊക്കെ പോഴത്തരമാണെന്നു മനസ്സിലായിട്ടാണെന്നു കരുതാം അങ്ങേയറ്റം വാര്‍ത്താ സ്ഫോടനത്തിനിടയാക്കേണ്ട ഈ ‘കണ്ടെത്തല്‍ ’ ഏറെക്കുറെ എല്ലാ പത്രമാധ്യമങ്ങളും അപ്രധാനമായി തള്ളി. ചോര്‍ന്നുകിട്ടിയ കടലാസുകള്‍ മനസ്സിരുത്തി വായിച്ചാല്‍ പറയുകയും എഴുതുകയും ചെയ്തതിന്റെ പൊള്ളത്തരം വ്യക്തമാകുന്ന കുറച്ചു പേരെങ്കിലും എഞ്ചിനിയേഴ്സ് അസോസിയേഷനില്‍ അവശേഷിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. കമ്പനി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിച്ചിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ സംശയനിവൃത്തി വരുത്താന്‍ പ്രൊഫഷനല്‍ സഹായം തേടുന്നതിലും അപാകതയില്ല.
അതിനൊന്നും മുതിരാതെ അങ്ങേയറ്റം പ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ ഉത്തരവാദിത്തരഹിതമായി അപവാദപ്രചാരണത്തിനിറങ്ങി തിരിക്കുന്നത് വലിയ പാരമ്പര്യം അവകാശപ്പെടുന്ന ആ സംഘടനയ്ക്ക് ചേര്‍ന്നതാണോയെന്ന് അതില്‍ ഇനിയും അവശേഷിക്കുന്നവര്‍ ചിന്തിക്കുന്നത് നന്ന്. വിവിധ സംഘടനകള്‍ക്ക് ഈ നിലയ്ക്ക് അസത്യപ്രചാരണങ്ങള്‍ക്ക് സാഹചര്യം ഒരുങ്ങുന്നത് വസ്തുതകള്‍ യഥാസമയം ജീവനക്കാര്‍ അറിയുന്നതിന് സംവിധാനങ്ങള്‍ ഇല്ലാത്തതു മൂലമാണ്.
നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കിടയാക്കുന്ന നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ ജീവനക്കാരുടെ സംഘടനകളെ വിശ്വാസത്തിലെടുത്ത് സുതാര്യത ഉറപ്പു വരുത്താനുള്ള പരിശ്രമങ്ങളുടെ അഭാവവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് ഈടാക്കുന്നുണ്ട്. ഒളിച്ചുവയ്ക്കേണ്ട എന്തെങ്കിലും നടപടികളോ ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും തീരുമാനങ്ങളോ പുനഃസംഘടനയുടെ ഭാഗമായി ഉണ്ടായതായി ഞങ്ങള്‍ കരുതുന്നില്ല.
ഗവണ്മെന്റാകട്ടെ ബോര്‍ഡിന്റെ വിഭജനം ഒഴിവാക്കാന്‍ ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും, ജീവനക്കാരുടെ ഉത്തമ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രതിജ്ഞാബദ്ധവുമാണ്. പുനഃസംഘടനയുടെ വിവിധ ഘട്ടങ്ങളില്‍ ജീവനക്കാരുടെ സംഘടനകളെ വിശ്വാസത്തിലെടുക്കുന്നതും നടപടികള്‍ സുതാര്യമാക്കുന്നതും ഈ പശ്ചാത്തലത്തില്‍ കരണീയമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധ ബോര്‍ഡിന്റെയും ഗവണ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













