ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ബാലാനന്ദന്‍ ഏറെനാളായി അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.19-01-2009ന് രാവിലെ 8.45നാണ് അന്ത്യമുണ്ടായത്.
സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അങ്കണത്തിലെ ചിതാഗ്നി അദ്ദേഹത്തിന്റെ ഭൌതികശരീരത്തെ ഏറ്റുവാങ്ങുമ്പോള്‍ പതിനായിരങ്ങള്‍ ഏകസ്വരത്തില്‍ ലാല്‍സലാം മുഴക്കി പ്രിയ നേതാവിന് വിടചൊല്ലി. പകല്‍ ഒന്നരയോടെയാണ് കളമശേരി മുനിസിപ്പല്‍ ടൌഹാളിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ടുവന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പതിനായിരങ്ങള്‍ ഇവിടെ കാത്തുനിന്നിരുന്നു. പൊതുദര്‍ശനം അഞ്ചുമണിക്കൂറോളം നീണ്ടിട്ടും ജനപ്രവാഹം നിലച്ചില്ല.
സാംസ്കാരികരാഷ്ട്രീയ കേരളമാകെ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. സ്വാമിയുടെ ആദ്യകാലപ്രവര്‍ത്തനം ആരംഭിച്ച കളമശേരി വ്യവസായമേഖലയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. വൈകിട്ട് ആറിന് സിപിഐ എം കളമശേരി ഏരിയാ കമ്മിറ്റി ഓഫീസ് അങ്കണത്തിലേക്ക് ആയിരങ്ങള്‍ അണിനിരന്ന വിലാപയാത്ര ആരംഭിച്ചു. അല്‍പ്പസമയം കളമശേരിയിലെ വീട്ടില്‍ കിടത്തിയ മൃതദേഹം ഏരിയാ കമ്മിറ്റി അങ്കണത്തിലേക്കെത്തുമ്പോള്‍ പ്രദേശമാകെ ജനനിബിഡമായിരുന്നു. ഓഫീസ് അങ്കണത്തിന് ഏതാനും വാര അകലെനിന്ന് ചുവപ്പുസേനാ ബാന്‍ഡ് വിലാപയാത്രയ്ക്ക് അകമ്പടി ചേര്‍ന്നു.
പ്രിയ നേതാവിന്റെ വേര്‍പാടില്‍ നോവുന്ന ജനഹൃദയങ്ങളുടെ വിലാപംപോലെ ചുവപ്പുസേനാ ബാന്‍ഡിന്റെ ബ്യൂഗിള്‍ നാദം. വിലാപയാത്രയുടെ തൊട്ടു പിന്നില്‍ ഇടവിട്ടുള്ള ബേസ് ഡ്രം താളത്തിന് ചിട്ടയോടെ ചുവടുവച്ച് ചുവച്ചു സേനാ പരേഡ്. 6.50ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം കെ പന്ഥെയും എസ് രാമചന്ദ്രന്‍പിള്ളയും കളമശേരിയിലെത്തി. ഓഫീസ് അങ്കണത്തിലെ പന്തലില്‍ കിടത്തിയ മൃതദേഹത്തില്‍ ഇരുവരും അന്ത്യാഭിവാദ്യമര്‍പ്പിച്ചു. വൈകാതെ നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ചിതയിലേക്കെടുത്തു.
പൊലീസിന്റെ ഔദ്യോഗിക ബഹുമതി നല്‍കല്‍ പൂര്‍ത്തിയായതോടെ പ്രദേശമാകെ തിങ്ങിനിറഞ്ഞ് കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠത്തില്‍നിന്ന് ഏകസ്വരത്തില്‍ ലാല്‍സലാം ഉയര്‍ന്നു. ഇല്ല സഖാവ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം ദിഗന്തങ്ങള്‍ കേള്‍ക്കെ മുഴങ്ങിയപ്പോള്‍ വറളിയില്‍ തയ്യാറാക്കിയ ചിതയ്ക്ക് മകന്‍ സുനില്‍ തീകൊളുത്തി. സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഉച്ചയ്ക്കുശേഷം കളമശേരിയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താലാചരിച്ചു.
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലെ എരുവപ്പെട്ടിയില്‍ 1924 ല്‍ രാമന്‍േറയും ഈശ്വരിയുടേയും മൂത്തമകനായി ജനിച്ച ബാലാനന്ദന്‍ ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് പാര്‍ട്ടി ജീവിതം ആരംഭിക്കുന്നത്.
ശക്തികുളങ്ങര സെന്റ് ജോസഫ് പ്രൈമറി സ്കൂളിലായിരുന്നു (ഇപ്പോള്‍ ഹൈസ്കൂള്‍ ) ബാലാനന്ദന്റെ വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തിക പ്രയാസത്താല്‍ മൂന്നാംഫോറം (ഇന്നത്തെ ഏഴാം ക്ളാസ്) പൂര്‍ത്തിയാക്കുംമുമ്പേ പഠനം നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് അമ്മാവന്‍ അനന്തന്റെ കള്ളുഷാപ്പുകളില്‍ ജോലിക്കാരനായി. ഒരു വര്‍ഷത്തിലധികം ഷാപ്പുകളില്‍ മാനേജരായി പ്രവര്‍ത്തിച്ചു. തെക്കേ കരുനാഗപ്പള്ളി വടക്കുംതല ഷാപ്പില്‍ ജോലിചെയ്യവേ തൊഴിലന്വേഷിച്ച് നീലഗിരിക്കുപോയി. വടക്കുംതലക്കാരന്‍ കൃഷ്ണന്‍ വൈദ്യന്‍ നീലഗിരിയിലെ കൂനൂരില്‍ വൈദ്യശാല നടത്തിയിരുന്നു. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തു. പിന്നെ രണ്ടു മാസത്തോളം ഊട്ടിയില്‍ പെയിന്റിങ്ങ് ജോലിയില്‍ ഏര്‍പ്പെട്ടു.
കോയമ്പത്തൂര്‍ക്കുള്ള വഴിയില്‍ അരവന്‍കാട് സൈനിക ക്യാമ്പിലായിരുന്നു പിന്നെ ജോലി. അവിടെ കസ്ട്രക്ഷന്‍ സൈറ്റില്‍ സര്‍വെ ഉപകരണം നിയോള്‍ലൈറ്റ് ചുമക്കലായിരുന്നു ജോലി. അവിടെയും രണ്ടുമാസത്തോളം ജോലി. അക്കാലത്ത് ആലുവ കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ കേന്ദ്രമായി മാറാനാരംഭിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് നടന്ന് ആലുവയില്‍ വന്ന ബാലാനന്ദന്‍ 1941 അവസാനം ഏലൂരിലെ കുറ്റിക്കാട്ടുകരയിലെത്തി. അവിടെ അലൂമിനിയം കമ്പനിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. സ്റ്റീല്‍ ഇറക്ഷന്‍ വര്‍ക്കില്‍ കൂലിപ്പണിക്കുചേര്‍ന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതീകരണജോലികള്‍ ചെയ്യാന്‍ കരാറുണ്ടായിരുന്ന ജനറല്‍ ഇലക്ട്രിക് കമ്പനി (ജിഇസി) തൊഴിലാളികളെ എടുത്തപ്പോള്‍ ബാലാനന്ദനും ജോലി കിട്ടി.
നിര്‍മാണം പൂര്‍ത്തിയാക്കി അലൂമിനിയം കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ജിഇസിയുടെ ശുപാര്‍ശയനുസരിച്ച് ഹെല്‍പര്‍ ജോലികിട്ടി. പിന്നീട് സെക്കന്‍ഡ് ഗ്രേഡ് ഇലക്ട്രീഷ്യനായി. ഒന്നേമുക്കാല്‍ രൂപയായിരുന്നു മാസശമ്പളം. അലൂമിനിയം ഫാക്ടറിയില്‍വെച്ചാണ് ബാലാനന്ദന്‍ തൊഴിലാളി പ്രവര്‍ത്തനമാരംഭിച്ചത്. അലൂമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ (എഎഫ്ഡബ്ള്യുയു) രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറാമത്തെ യൂണിയനായിരുന്നു എഎഫ്ഡബ്ള്യുയു. ഇതിനിടെ കൂലിവര്‍ധനവിനുവേണ്ടി കരാര്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേതൃത്വം നല്‍കിയതിന് ബാലാനന്ദനടക്കം ചിലരെ പിരിച്ചുവിട്ടു. എന്നാല്‍ ഐജി ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ഇവരെ തിരിച്ചെടുക്കാന്‍ കമ്പനി മുതലാളിയായിരുന്ന കാമറോ സായിപ്പിനു സമ്മതിക്കേണ്ടിവന്നു. തൊഴില്‍വകുപ്പ് ഇല്ലാത്ത കാലമായിരുന്നു അത്. പുന്നപ്ര വയലാര്‍ സമരത്തെ തടുര്‍ന്ന് വൈകാതെ വീണ്ടും കമ്പനിയില്‍നിന്ന് പുറത്താക്കിയതോടെ ബാലാനന്ദന്‍ പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി.
നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പലതവണ ജയില്‍വാസവും ഒളിവുജീവിതവുമനുഭവിച്ചു. നിരവധിതവണ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി. സിപിഐ എം രൂപീകരണത്തെത്തടര്‍ന്നു ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ ബാലാനന്ദന്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1972 ലെ മധുര ഒമ്പതാംപാര്‍ടി കോഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗവും 1978ലെ ജലന്ധര്‍ പാര്‍ട്ടി കോഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി.
പാര്‍ട്ടിക്കാര്‍ക്കിടയില്‍ സ്വാമി എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1967 മുതല്‍ 69 വരെയും 1970 മുതല്‍ 76 വരേയും വടക്കേക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1980 ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989ല്‍ പാര്‍ലമെന്ററി കമ്മിറ്റിയംഗമായി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചു. രണ്ടുവട്ടം നിയമസഭാംഗമായിട്ടുണ്ട്. വടക്കേക്കരയില്‍നിന്ന് 1967ലും 70ലും. 1978 മുതല്‍ 2005 വരെ സി പി എം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം. 2005ല്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവായ ബാലാനന്ദന്‍ കാല്‍നൂറ്റാണ്ടുകാലത്തെ ഡല്‍ഹി ജീവിതത്തിനുശേഷം 2004ല്‍ കേരളത്തിലേക്ക് തിരിച്ചെത്തി.
1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ ബാലാനന്ദന്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. ബിടിആറിന്റെ മരണത്തെ തുടര്‍ന്ന് 1990ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ പ്രസിഡന്റായി തുടര്‍ന്നു. റഷ്യയടക്കം സോവിയറ്റ് റിപ്പബ്ളിക്കുകള്‍ , ചൈന, വടക്കന്‍കൊറിയ, വിയത്നാം, ക്യൂബ, പഴയ കിഴക്കന്‍ ജര്‍മനി, ചെക്കോസ്ളാവാക്യ, ഹങ്കറി, പോളണ്ട്, അഫ്ഗാനിസ്ഥാന്‍ , ദക്ഷിണാഫ്രിക്ക, അമേരിക്ക, ബ്രിട്ടന്‍ , ഇറ്റലി, ഫ്രാന്‍സ്, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ ബാലാനന്ദന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വര്‍ഷങ്ങളോളം ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ബാലാനന്ദന്‍െ ആത്മകഥ കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് പ്രകാശനം ചെയ്‌തത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഭാര്യ സരോജിനിയോടും മകന്‍ സുനിലിനോടുമൊപ്പം നോര്‍ത്ത് കളമശേരി യിലെ വീട്ടിലായിരുന്നു താമസം. മക്കള്‍ : സുശീല (മോളി), സുലേഖ (ലാലി), സരള(കൊച്ചുമോള്‍ ), സുനില്‍ . മരുമക്കള്‍ : സുഗതന്‍ (ബിസിനസ്), ജഗീര്‍ (ലിബിയ), ബോസ്(പിഡബ്ള്യുഡി കോട്രാക്ടര്‍ ), ഷീബ.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














