സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ് ഷെഡ്‌ഡിങ് പിന്‍വലിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുതി ഉപയോഗവും വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും കുറയ്‌ക്കാന്‍ ജനങ്ങള്‍ നല്‍കിയ സഹകരണം പരിഗണിച്ചാണ് ഈ നടപടിയെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബോര്‍ഡിന്റെ വരവു ചെലവ് കണക്കുകളിലുണ്ടായിട്ടുള്ള കമ്മി നികത്തുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ ഉപഭോക്താക്കള്‍ക്കു ബാധ്യതയുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഊര്‍ജപ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് 2008 ജൂണ്‍ 27ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോഡ് ഷെഡ്‌ഡിങ്ങാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്. കാര്യക്ഷമമായ ഊര്‍ജ മാനേജ്‌മെന്റിലൂടെ ജൂണ്‍ 15 വരെ വൈദ്യുതി രംഗത്ത് വലിയ പ്രതിസന്ധിയില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ബാലന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത 2,742 മെഗാവാട്ടായി വര്‍ധിച്ചിരുന്നു.
പുതിയതായി നല്‍കിയ അഞ്ചു ലക്ഷം കണക്ഷനുകള്‍ കൂടി വരുമ്പോള്‍ പീക്ക് ലോഡ് സമയത്ത് 3,000 മെഗാവാട്ടിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, വൈദ്യുതി നിയന്ത്രണവും ജനങ്ങളുടെ സഹകരണവും വഴി ഇത് 2,700 മെഗാവാട്ടായി കുറഞ്ഞു. ഈ ആവശ്യകത നിറവേറ്റാനുള്ള ഉത്‌പാദനശേഷി ഇപ്പോള്‍ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2008 09 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ മൂലധന നിക്ഷേപമായ 764.11 കോടി രൂപ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
പ്രസരണ രംഗത്ത് 304 കോടിയുടെയും വിതരണ രംഗത്ത് 337 കോടിയുടെയും നിക്ഷേപമുണ്ടായി.
ഈ കാലയളവില്‍ 21 സബ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 2,999 കിലോമീറ്റര്‍ 11 കെ.വി. ലൈന്‍, 3,895 ട്രാന്‍സ്‌ഫോര്‍മറുകള്‍, 6,912 കിലോമീറ്റര്‍ എല്‍.ടി. ലൈന്‍ എന്നിവ സ്ഥാപിച്ചു. പ്രസരണ വിതരണ നഷ്‌ടം 24.6 ശതമാനത്തില്‍ നിന്ന് 20.5 ശതമാനമായി കുറയ്‌ക്കാന്‍ കഴിഞ്ഞതും സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുന്നതില്‍ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡിനു പകരമുള്ള പുതിയ കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














