നാലഞ്ചു മാസങ്ങളായി നമ്മുടെ എഞ്ചിനിയേഴ്സ് അസോസിയേഷനില്‍ ജീവിച്ചിരിക്കുന്നവരും, റിട്ടയര്‍ ചെയ്തവരും (അവരാണധികവും), അല്ലാത്തവരൊക്കെയായി, വൈദ്യുതിബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്, സാരോപദേശങ്ങളും, ഗീതോപദേശങ്ങളും, വചനഗീതങ്ങളും ഇടമുറിയാതെ അനര്‍ഗളമായി, ‘ഹൈഡല്‍ ' എന്ന ‘ഇടയലേഖനങ്ങളിലൂടെ' വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷാല്‍ പാര്‍ത്ഥസാരഥിയെപോലും നമ്രമുഖനാക്കുന്ന നാമജപങ്ങളും, കവിടിനിരകക്കലും, പാണപ്പാട്ടുകളും, ഗവേഷണ സൂക്തങ്ങളുമാണ്, ഈ ഇടയലേഖനക്കുറിമാനത്തില്‍ കുത്തിനിറച്ചുവച്ചിരിക്കുന്നത്.
-പ്രമോഷനെ കുറിച്ച്...
പെന്‍ഷനെ കുറിച്ച്... പ്രൊഫഷണലിസത്തെ കുറിച്ച്...പണിമുടക്കിനെ കുറിച്ച്...
പഠന റിപ്പോര്‍ട്ടിനെ കുറിച്ച്...
കാര്യക്ഷമതയെ കുറിച്ച്...
സ്വകാര്യവല്ക്കരണത്തെ കുറിച്ച്...
വൈദ്യുതി നിയമത്തെ കുറിച്ച്...
അങ്ങിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സൂക്ഷ്മതലം വരെ ലെന്‍സുവെച്ചു നോക്കി അഭിപ്രായങ്ങള്‍ ഉരുവിടുകയാണ്. ഒപ്പം-
‘ഇല. നാമകീര്‍ത്തനവും', ‘ഓണക്കവിതകളും', ‘വര്‍ഗ്ഗബോധവും', ‘ഗുരുജീ വചനവും' ‘വിയറ്റ്നാം കോളനി'വിശേഷങ്ങളും കൊഴുപ്പിനും ഉശിരിനും വേണ്ടി മേമ്പൊടിയായി ചേര്‍ത്തിട്ടുമുണ്ട്.
- പെട്ടെന്ന് ഓര്‍മ്മ വന്നത് നിറം മാറുന്ന ഒരു ജീവിയെ കുറിച്ചാണ്.
കുട്ടിക്കാലത്ത്, വള്ളി നിക്കറിട്ടു കളിച്ചിരുന്ന കാലത്ത്, ഞങ്ങളുടെ നാട്ടിലൊക്കെ ഒരു കളിയുണ്ടായിരുന്നു.
(നിങ്ങളുടെ നാട്ടിലൊക്കെ എന്തു കളിയാണെടൊ?)
കുറച്ചുപേര്‍ കൂടി ജീവനുള്ള ഒരു ഓന്തിനെ പിടിച്ചു കൊണ്ടുവരും. എന്നിട്ട് എല്ലാവരും കൂടി കമ്മട്ടിക്കായുടെ പശ (ഒരു ചെടിയുടെ കായ, ഒരു പശയാണ്) അതിന്റെ വായയിലൂടെ ഒഴിച്ചു കൊടുക്കും. ഓന്ത് ചാകുകയില്ല, എന്നാല്‍ ഭ്രാന്തിളകി അങ്ങോട്ടും ഇങ്ങോട്ടും ചക്രശ്വാസം വലിച്ച് ചക്രം കറങ്ങും.
-വേലി പടര്‍പ്പിലെ മുള്ളുകള്‍ക്കുള്ളിലൊളിച്ചാല്‍ അതിന്റെ നിറം കറുപ്പ്. കമ്മ്യൂണിസ്റ് പച്ചക്കാട്ടിലൊളിച്ചാല്‍ അതിന്റെ നിറം പച്ച. കൂമ്പാരമായി കിടക്കുന്ന ചവറുകള്‍ക്കുള്ളിലൊളിച്ചാല്‍ അതിന്റെ നിറം തവിട്ട്.
... അങ്ങിനെ മാറി മാറി വരുന്ന നിറങ്ങളുടെ മനോഹാരിതയില്‍ മനം മറന്ന് കൈകൊട്ടി തുള്ളൂ - കളിയുടെ അവസാന രംഗം അതാണ്. കാലം മാറി, കളി മാറി. ഇപ്പോള്‍ ഓന്തുകളെ അങ്ങിനെ കാണാറില്ല. വംശനാശം വന്നിട്ടുണ്ടാകുമോ എന്നു വ്യസനിച്ചിരിക്കുമ്പോഴാണ് ഒരു ആശ്വാസം കണക്കെ ‘എഞ്ചിനീയര്‍മാരുടെ' കൂട്ടത്തോടെയുള്ള ഈ വരവ് കണ്ടത്.
"പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ
പരാക്രമത്തിന്‍ കഥകള്‍ " (വയലാര്‍ )
ഇനി, അവരുടെ ഇടയലേഖനങ്ങളിലെ ‘പരാക്രമങ്ങളിലേക്ക്' ഒന്നു കണ്ണോടിയ്ക്കാം...
എന്താണാവോ, നമ്മുടെ ‘എഞ്ചിനീയര്‍മാര്‍ 'ക്കൊക്കെ ഇപ്പോള്‍ ‘ആത്മാര്‍ത്ഥമായി' ജോലി ചെയ്യാന്‍ മനസ്സു വരുന്നില്ലത്രെ!! പ്രൊഫഷണലിസം ഇല്ല. വിദേശത്തേയ്ക്ക് പോകാന്‍ ലീവ് കൊടുക്കുന്നില്ല. ട്രാന്‍സ്ഫറിന് മാനദണ്ഡങ്ങള്‍ വന്നു. അസിസ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് അധികാരങ്ങള്‍ കൂട്ടികൊടുത്തു. വിതരണരംഗത്ത് സുതാര്യമായ നടപടികള്‍ വരുന്നു.. ഉല്പാദനരംഗത്ത് എല്‍ .ഡി.എഫ് ഗവണ്മെന്റ് എടുക്കുന്ന സമീപനങ്ങളും നടപടികളും.....
.... അങ്ങിനെ ആകെക്കൂടി വീര്‍പ്പുമുട്ടിയ്ക്കുന്ന ഒരവസ്ഥ.
(ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ഞങ്ങള്‍ എപ്പോഴും ഭരണപക്ഷമാണ്. ബോര്‍ഡിന്റെ നയങ്ങളാണ് ഞങ്ങളുടെയും നയങ്ങള്‍ . കര്‍മ്മോത്സുകരായി അത് നടപ്പിലാക്കുക.. എഞ്ചിനിയേഴ്സ് അസോസിയേഷന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഇങ്ങനെയൊക്കെയാണ് കൊത്തിവെച്ചിട്ടുള്ളത്).
ശാന്തം പാപം!
ചരിത്രത്തിന്റെ താളുകള്‍ പിന്നിലോട്ടു ഒന്നു മറിച്ചു നോക്കിയാല്‍, മറ നീക്കി ചിലതൊക്കെ പുറത്തുവരുന്നത് ഒന്നു കാണുക... 2003 ല്‍ കിട്ടേണ്ട ശമ്പള പരിഷ്കരണം 2006 വരെയായിട്ടും ചര്‍ച്ച പോലും നടത്താതെ നീട്ടിക്കൊണ്ടുപോയ അന്നത്തെ ഭരണക്കാര്‍ക്കെതിരെ ഒരക്ഷരവും മിണ്ടാതെ ‘സമര വീര്യം' ബലികഴിച്ചു. 2001 മുതല്‍ 2006 വരെ ധാരാളം പ്രൊഫഷണലിസ്റുകളും പ്രഗല്‍ഭന്മാരും ഉണ്ടായിരുന്നിട്ടും വെറും 22.5 മെഗാവാട്ട് മാത്രമാണ് ഇവരൊക്കെ ഒത്തുകൂടി ഉണ്ടാക്കിയത്. പോട്ടെ, ഒരു പദ്ധതി പോലും ആസൂത്രണം ചെയ്തുള്ള വെള്ള കടലാസു ജോലികള്‍ക്കു പോലും എന്തേ സമയം കണ്ടെത്തിയില്ല. കടവൂരാര്യാടത്തണലില്‍ മധുരം നുണഞ്ഞിരിക്കുകയായിരുന്നു, അന്നൊക്കെ, ഈ മഷിനോട്ട സംഘടന.
അവരാണ് പുരപ്പുറത്ത് കയറി ചാക്കാല പാടുന്നത്. 2012 ഓടെ അവസാനിക്കുന്ന 11-ാം പഞ്ചവത്സര പദ്ധതി വികേന്ദ്രീകൃത ആസൂത്രണം വഴി, നടപ്പിലാക്കുവാന്‍ സംസ്ഥാന ഗവണ്മെന്റും ബോര്‍ഡും ശ്രമിക്കുമ്പോള്‍, അതിനോട് അയിത്തം കല്പിച്ച് മാറി നില്‍ക്കുകയാണ് അവര്‍. സംഘടിതമായി തന്നെ ബോധപൂര്‍വ്വം ‘പണി ചെയ്യേണ്ട' എന്ന ഹിഡണ്‍ അജണ്ട നിര്‍വ്വഹിക്കുകയാണവര്‍. അതുകൊണ്ടാണ് ജോബില്ലാതെ അവരൊക്കെ കറങ്ങി നടക്കുന്നത്.!!
നിയമന നിരോധനം നീക്കി, അര്‍ഹതപ്പെട്ടവര്‍ക്കൊക്കെ പ്രമോഷനും അപ്പോയ്മെന്റും നടത്തുന്നതു കാണുമ്പോള്‍ അവര്‍ക്ക് മനോവിഷമം തോന്നുക സ്വാഭാവികം മാത്രമാണ്.
കഴിഞ്ഞ രണ്ടു-രണ്ടര വര്‍ഷമായി ഇറങ്ങിയ സ്ഥലമാറ്റങ്ങളിലൊന്നുപോലും കാതലായ പരാതിയ്ക്കിടം നല്‍കാതെ ഭവിച്ചിട്ടും ഒരു പരാതിപോലും പൊക്കിക്കാണിച്ച് ‘ഇടയലേഖന'മിറക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേവലാതി അവരെ ഉറക്കത്തില്‍പോലും ഞെട്ടിക്കുന്നുണ്ടാകും. ഒടുവിലിതാ, വാസരസ്വപ്നം ഫലിയ്ക്കാതെ വന്നപ്പോള്‍
വീണ്ടും ഒരു മലക്കം മറിച്ചില്‍. പണ്ട്, ഛര്‍ദ്ദിച്ചത് മുഴുവന്‍ വിഴുങ്ങേണ്ടി വന്ന ഒരു അവസ്ഥ!
2003 ജൂണ്‍ മാസം 10ന് വൈദ്യുതി നിയമം പൊട്ടി വീണപ്പോള്‍ (നിയമം എങ്ങനെയാണ് അന്നത്തെ പാര്‍ലമെന്റില്‍ പാസ്സാക്കിയത് എന്ന് ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും). പായ വിരിച്ച് സ്വാഗതം ചെയ്യുകയും സ്വകാര്യവല്കരണ മന്ത്രം ജപിച്ച് അട്ടഹസിച്ചവരുമാണ് ‘എഞ്ചിനീയര്‍മാര്‍ '.
(2005 ജനുവരി മാസം 25 ന് കൊല്ലത്ത് വെച്ച് നടന്ന "ക്ഷേത്ര വിളംബരം" ഓര്‍ക്കുക.)
എന്തൊക്കെ ദിവാ സ്വപ്നങ്ങളായിരുന്നു..
നാലഞ്ചു കമ്പനികള്‍ : അതിലൊക്കെ ഡയറക്ടര്‍മാര്‍ . 60 വയസ്സു വരെ തുടരാം. ഇംബാലകാര്‍ .... അങ്ങിനെ, അങ്ങിനെ....
തോട്ടില്‍ ഒരു ചെറിയ പുഴുവിനെ കാണുമ്പോള്‍ , തിക്കും തിരക്കും കൂട്ടുന്ന താറാക്കളെ പോലെ കലപില ഗാനമേള.
ചിലര്‍ എനര്‍ജി ഓഡിറ്റിങ്ങ് പരീക്ഷയെഴുതുന്നു. ചിലര്‍ എം.ബി.എയ്ക്ക് ഓടുന്നു. ചിലര്‍ സൈക്കാട്രിയ്ക്ക്... മറ്റു ചിലര്‍ എബിസി അനാലിസിസ്, യൂറോപ്യന്‍ (അതോ ഉട്ടോപ്പ്യനോ!) മാനേജ്മെന്റ് പഠനത്തിനായി പറക്കുന്നു.. എന്തൊരു ബഹളമായിരുന്നു.
വിധി വൈപരീത്യം എന്നേ പറയേണ്ടൂ - കേരളീയ ജനത അവരുടെ ഇംഗിതകാര്‍ക്ക് വോട്ടു കൊടുത്തില്ല. ജയിച്ചത് ഇടതുപക്ഷ മുന്നണി. 2003 നിയമമടക്കമുള്ള നവ ലിബറല്‍ നയങ്ങളെയാകെ എതിര്‍ത്തുകൊണ്ട് പോരാട്ടം തുടരുമ്പോള്‍ തന്നെ, അതിലെ പരിമിതികളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ - ബദലുകള്‍ ഉയര്‍ത്തികൊണ്ടുവരികയാണ് കേരളസര്‍ക്കാര്‍ . നമ്മുടെ സ്ഥാപനത്തെ പൊതുമേഖലയിലുള്ള ഒറ്റ കമ്പനിയാക്കി, കെട്ടഴിയ്ക്കാതെ, സ്വകാര്യവല്ക്കരിക്കാതെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ഗവണ്മെന്റ്.
‘എഞ്ചിനീയര്‍മാര്‍ ' പൊക്കികെട്ടിയ ചീട്ടുകൊട്ടാരങ്ങള്‍ ഓരോന്നായി തകര്‍ന്നടിഞ്ഞപ്പോഴാണ് അവരുടെ നിറമൊഴി മാറ്റം മഹത് വചനങ്ങളായി വായിട്ടടിക്കുന്നത്.
സെക്ഷന്‍ 172 പ്രയോഗിച്ച്, ബോര്‍ഡിനെ ഇങ്ങനെ തന്നെ നിര്‍ത്തിക്കൂടെ? ഹിമാചല്‍പ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നിവരോടൊത്ത് സോളിഡാരിറ്റി ഉണ്ടാക്കി വാളെടുത്തുകൂടെ?
അല്ലെങ്കില്‍ , ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, കേരള മുഖ്യമന്ത്രി ഒരു കത്തോ ഫാക്സോ അയച്ച് പരിഹരിച്ചു കൂടെ?
(സന്ദേശം കേരളത്തിലെ കേന്ദ്രമന്ത്രിമാരുടെ കൈയ്യില്‍ കൊടുത്തയച്ചാലും മതി, മിണ്ടാതെ മടിയില്‍ സൂക്ഷിച്ചുകൊള്ളും)
കൊള്ളാം, ഗീതോപദേശം! വസ്തുതകള്‍ ഒളിപ്പിച്ചുവച്ചുകൊണ്ടുള്ള കളിയും കൊള്ളാം. ഒന്നു മനസ്സു തുറന്നു കുമ്പസ്സരിക്കട്ടെ ‘എഞ്ചിനീയര്‍മാര്‍ '.
കേന്ദ്രഗവണ്മെന്റ് പാസ്സാക്കിയ വൈദ്യുതി നിയമം 2003 നടപ്പിലാക്കുവാനുള്ള പരിവര്‍ത്തന സമയക്രമത്തെ സൂചിപ്പിക്കുന്ന (ട്രാന്‍സിഷനല്‍ പ്രൊവിഷന്‍ ) ഒരു സെക്ഷനാണ് ഈ സെക്ഷന്‍ 172. എയും ബിയും കൂടി തുറക്കുന്ന ഒരു ജോയിന്റ് അക്കൌണ്ടാണത്. എ അറിയാതെ ബിയ്ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. എയോ ബിയോ തുടങ്ങുന്ന അക്കൌണ്ടല്ല അത്. ഇവിടെ എ കേന്ദ്ര ഗവണ്മേന്റും ബി സംസ്ഥാന ഗവണ്മേന്റും ആണെന്ന് അറിയുക.
(അമളി മനസ്സിലാക്കിയ ‘എഞ്ചിനീയര്‍മാര്‍ ', പിന്നെ അവസാനത്തെ വൈക്കോല്‍ തുമ്പും പിടിച്ചു "കണ്‍കറന്റ് ലിസ്റ്?")
ഭരണഘടന ഇത്രമാത്രം അരച്ചുകലക്കിയ അവര്‍ക്ക് സ്തുതി, സ്തോത്രം! ആദ്യം നിയമം പാസ്സാക്കിയത് കേന്ദ്രമായതുകൊണ്ട് സംസ്ഥാനം നിയമമുണ്ടാക്കിയാല്‍ അത് നില നില്‍ക്കുകയില്ലെന്ന് നിയമ പണ്ഡിതരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
പഞ്ചാബും, ഹിമാചല്‍പ്രദേശും, തമിഴ്നാടുമൊക്കെ രണ്ടോ, അതിലധികമോ കമ്പനികള്‍ ആക്കി നിയമം നടപ്പിലാക്കിക്കൊള്ളാമെന്ന് മുദ്രപ്പത്രം വച്ചിട്ടാണ് വീമ്പിളക്കുന്നത്.
-അല്ലെങ്കിലും, നാഴികക്ക് നാല്പതുവട്ടം നിറം മാറുന്ന, നിലപാടു മാറുന്ന ‘എഞ്ചിനീയര്‍മാരുടെ' സോളിഡാരിറ്റി വര്‍ത്തമാനം ആര് ചെവികൊള്ളാന്‍ ?
(... തുടര്‍ന്നുവരുന്ന മാസങ്ങളിലും ‘പുരാണകഥകള്‍ ' രചിക്കുവാന്‍ സരസ്വതി ദേവി ‘എഞ്ചിനീയര്‍മാര്‍ക്ക്' അക്ഷരങ്ങള്‍ കൊടുക്കട്ടെ. അവരങ്ങനെ എഴുതട്ടെ. എഴുതിയെഴുതി, പാടിപ്പാടി കടാപ്പുറത്ത് ചങ്കു പൊട്ടി...)



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














