റബ്ബറൈസ് ചെയ്ത രാജപാത മകരമഞ്ഞില്‍ മയങ്ങിക്കിടന്നു. അനന്തമായി കിടക്കുന്ന റോഡിന്റെ അതിര്‍രേഖയിലേയ്ക്ക് വെറുതെ അയാള്‍ നോക്കിയിരുന്നു.തന്റെ ജീവിതം പോലെ - എങ്ങും കൂട്ടിമുട്ടാതെ നീണ്ടുനീണ്ടുപോകുന്ന കാവല്‍ രേഖ.
മറ്റാര്‍ക്കോ വേണ്ടി കാവലിരിക്കാന്‍ വിധിക്കപ്പെട്ടവന്‍.
യാമ നിശബ്ദതയെ അലോസരപ്പെടുത്തി ഒരു ചാങ്കര്‍ ലോറി ഇരമ്പിപ്പാഞ്ഞു.
ചിന്താഭംഗത്തിന്റെ നീരസത്തില്‍ അയാള്‍ എണീറ്റു.
ഇരിക്കുകയും എണീക്കുകയുമല്ലാതെ മറ്റെന്തു ചെയ്യാന്‍.....! അതിലിടയ്ക്ക് ആരെങ്കിലും വന്നാല്‍ ഒരു ചിരി....... ഒരു സലാം. രാത്രിയില്‍ വിരളമായ ഇടപാടുകാര്‍ വരൂ.
വെറുതെ അയാള്‍ മീശ പിരിച്ചു.
തന്റെ വ്യക്തിത്വത്തിന്റെ പ്രതീകമായി കൊണ്ടുനടക്കുന്ന മീശ..... ഇരുപത്തഞ്ചു വര്‍ഷത്തെ പട്ടാളസേവനം സമ്മാനിച്ച മുഖമുദ്ര.
പണ്ട്........... മിലിട്ടറി കുമാരന്‍ പട്ടാളത്തില്‍ നിന്ന് ലീവില്‍ വരുമ്പോള്‍ കൌമാരക്കാര്‍ക്ക് ഒരു കൌതുകമായിരുന്നു.
“വലുതാവുമ്പോള്‍ കുമാരേട്ടനെപ്പോലെയാവണം”.
ഗതകാലസ്മരണയില്‍ കുമാരന്‍ നിറഞ്ഞു നിന്നു. ആദ്യ രാത്രിയിലെ വിജയലക്ഷ്മിയുടെ വാക്കുകള്‍ അയാളോര്‍ത്തു.
“യ്ക്ക് ഇഷ്ടാ.......... ഈ മീശ-യ്ക്ക്.....പേട്യാ......”
പാവം. വിജയം. അവളിപ്പോള്‍ പേടിച്ചു കിടക്കുകയാവും. ആളൊഴിഞ്ഞ പറമ്പിന്റെ മൂലയിലെ ചെറ്റക്കുടിലില്‍. മൂന്നു പെണ്‍മക്കളേയും ചിറകിലൊതുക്കി ആകുല മനസ്സോടെ..........
ഒരു ശപിക്കപ്പെട്ട ഭര്‍ത്താവായി, അച്ഛനായി അവളെന്നെ കാണുന്നുണ്ടാകുമോ?
അയാള്‍ക്ക് സ്വയം അവജ്ഞ തോന്നി.
രാജ്യാതിര്‍ത്തി കാത്ത പട്ടാളക്കാരന്‍ സ്വന്തം വീടുപോലും സംരക്ഷിക്കാന്‍ കഴിയാത്തവനോ?
ഏയ്.... അങ്ങനെ ചിന്തിച്ചു കൂടാ..... മനസ്സു തിരുത്താന്‍ ശ്രമിച്ചു.
ഒരു പക്ഷെ എക്സ് മിലിട്ടറി സ്ഥാനവും, മീശയുമില്ലായിരുന്നെങ്കില്‍ ഈ സെക്യൂരിറ്റി ജോലിയെങ്കിലും കിട്ടുമായിരുന്നുവോ?
എന്റെ കയ്യിലെന്തുണ്ട്.... അഞ്ചു പെങ്ങമ്മാരുടെ കല്യാണവും, ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയും പട്ടാളസേവന സമ്പാദ്യം, അഞ്ചു സെന്റു സ്ഥലത്തിലും ഒരു ചെറ്റക്കുടിലിലും ഒതുക്കി.
ഈ ജോലിയില്ലെങ്കില്‍............... എണ്ണിച്ചുട്ട പെന്‍ഷന്‍ കൊണ്ട് രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കാന്‍....?
സജിമോള്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് വരെ എത്തിയകാര്യം തന്നെ ചിന്തിക്കാന്‍ വയ്യ.
“അവള്‍ ബുദ്ധിയുള്ളവളാണ്. കുമാരാ, നീ ശ്രദ്ധിക്കണം. അവളുകാരണം നീ രക്ഷപ്പെടും...........”
വയറുമുറുക്കി അവളെ പഠിപ്പിച്ചു. മിലിട്ടറി കാന്റിനില്‍ നിന്ന് കിട്ടുന്ന ക്വാട്ട മറിച്ചു പലപ്പോഴും ചെലവു നടത്തിയത്. ഒരു ദിവസം വിജയം ചോദിച്ചു. “നമ്മള് ചെയ്യണത് തെറ്റല്ലേ? കാശിനു വേണ്ടി കള്ള് വിറ്റ് മറ്റുള്ളോര്‍ക്ക് ദോഷണ്ടാക്വോ....! ശ്രീനാരായണ ഗുരു പറഞ്ഞത്, കള്ള് ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്നാ.........”
ഗ്രാമീണ മനസ്സിന്റെ വിശുദ്ധി കണ്ടില്ലെന്ന് നടിച്ചു - “കള്ള് ചെത്തി വില്‍ക്കരുത് എന്നല്ലേ ഗുരു പറഞ്ഞിട്ടുള്ളു. ഇല്ലെങ്കിലും ഇപ്പോള്‍ എല്ലാവരും കലക്കിയ കള്ളാണ് വില്‍ക്കുന്നത്. വേണമെങ്കില്‍ പരിഹാരമായി ഒരു ഗുരു പ്രതിമ മുത്തിലും പ്രതിഷ്ടിക്കാം”.
“പാപം കിട്ടും. ട്ട്വോ”. - അവളുടെ നിഷ്കളങ്കത പുറത്തു വന്നു. ആ പാപമായിരിക്കുമോ ഇപ്പോള്‍ അനുഭവിക്കുന്നത്?
ഗുരുവിന്റെ പേരിട്ട കോളേജ് അതുകൊണ്ടായിരിക്കുമോ എന്റെ മോളോട് ഇങ്ങനെ പെരുമാറുന്നത്?
എന്നെങ്കിലും നല്ല കാലം വരും....!
ഗജകേസരിയോഗമുണ്ടെന്നാ ഭാനുപ്പണിക്കര്‍ ഗണിച്ചത്....... അതുകൊംണ്ടായിരിക്കും ലക്ഷങ്ങള്‍ നിറച്ച എ.ടി.എം. കൌണ്ടറിന് സെക്യൂരിറ്റി ആയത്........ നിധി കാക്കുന്ന ഭൂതമായിട്ടും നിത്യ ചെലവിന് വഴിയില്ല.
ഡോറടയ്ക്കുന്ന ശബ്ദം തുറന്നിരിക്കുന്ന കണ്ണിനേയും പാറി നടക്കുന്ന മനസ്സിനേയും ഒന്നാക്കി.
കാര്‍ ഇറങ്ങിവന്ന സാറിനോട് സലാം പറഞ്ഞു. എ.ടി.എം. ല്‍ നിന്ന് പണമെടുത്ത് അയാള്‍ തിരിച്ചു വന്നു.
“എവിടെയോ നല്ല ലോഡ്ജുള്ളത്? കൂടെ മോളുംണ്ട്. എഞ്ചിനിയറിംഗിന് ചേര്‍ക്കാന്‍ വന്നതാ. കുഴപ്പമില്ലാത്ത സ്ഥലമാവണം.”
പേരുകേട്ട സ്റാര്‍ ഹോട്ടലിനെപ്പറ്റി പറഞ്ഞപ്പോള്‍ നന്ദി പറഞ്ഞ് അയാള്‍ യാത്രയായി.
സജിമോളുടെ എഞ്ചിനീയറിംഗ് അഡ്മിഷന്റെ അവസാന തീയ്യതി അടുത്ത വ്യാഴാഴ്ചയാണ്. ഇനി വെറും 5 ദിവസം മാത്രം.....
അന്നേയ്ക്ക് ലക്ഷങ്ങള്‍ എവിടുന്നു കിട്ടാന്‍?
മുട്ടാന്‍ ഇനി വാതിലുകളും വിളിക്കാന്‍ ഇനി ദൈവങ്ങളുമില്ല.
ബാങ്കിന്റെ കാവല്‍ക്കാരന് എന്തെങ്കിലും സൌകര്യം..........
മേനേജര്‍ കൈമലര്‍ത്തി. “തിരിച്ചടവിന്റെ കാര്യം......... മേലാപ്പീസിന് ലോണ്‍ പാസ്സായി കിട്ടണ്ടേ......!” എന്നിട്ടൊരു ഉപദേശവും.
“ഇത്രയും കഴിവുള്ള കുട്ടിയെ ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്ത് നല്ല എന്‍ട്രന്‍സ് കോച്ചിങ്ങ് കൊടുത്തിരുന്നെങ്കില്‍ നല്ല റാങ്കു കിട്ടിയേനേ....!”
അണ്‍ എയ്ഡഡില്‍ ചേര്‍ക്കാനും നല്ല എന്‍ട്രന്‍സ് കോച്ചിങ്ങ് കൊടുക്കാനും പണം എവിടുന്ന് കിട്ടുമെന്ന് ആരും പറഞ്ഞില്ല.
“അമ്മയോട് ചോദിച്ചു നോക്കൂ. അവരുടെ കോളേജില്‍ എന്തെങ്കിലും വഴി കാണും’.
നിറചിരിയോടെ അമ്മ കെട്ടിപ്പിടിച്ചു. ആശ്ളേഷണത്തിന്റെ ആത്മനിര്‍വൃതിയില്‍ പതുക്കെ മൊഴിഞ്ഞു.
“അര്‍ഹതയുള്ളതേ ആഗ്രഹിക്കാവൂ’.
മിസൈലുകള്‍ ശിരസ്സിനുള്ളില്‍ ചീറിപ്പാഞ്ഞു. ജീവനുംകൊണ്ട് ട്രഞ്ചിലേയ്ക്ക് ഇഴഞ്ഞു നീങ്ങി.
പാറ്റണ്‍ ടാങ്കുകള്‍ ട്രഞ്ചിനെ മൂടി കടന്നുപോയി.
വയ്യ.... ശ്വാസം മുട്ടുന്നു. കണ്ണില്‍ ഇരുട്ടു പടരുന്നു.കാതുകളില്‍ നിലയ്ക്കാത്ത രോദനങ്ങള്‍.
സജിമോളുടെ ദീനരോദനം............
ഏഴുനില കെട്ടിടത്തിനു മുന്നില്‍ രക്തത്തില്‍ കുളിച്ച സജിമോളുടെ ചിതറിയ ശരീരം..... അവള്‍ ജീവനുവേണ്ടി പിടയുകയാണോ...? എനിക്കെന്റെ മോളെ രക്ഷിക്കാന്‍ പറ്റുന്നില്ലല്ലോ..........
“ഒന്നിനും കഴിയില്ലെങ്കില്‍ പോയി വണ്ടിക്ക് തലവെയ്ക്ക്”
പണ്ടു പണിയില്ലാതെ അലഞ്ഞപ്പോള്‍ അച്ഛനറിയാതെ വന്ന അതേ വാക്കുകള്‍.
അന്ന് വണ്ടി കയറി പട്ടാളത്തില്‍ ചേര്‍ന്നു. ഇന്ന് ഈ വയസ്സുകാലത്ത്......?
കൊട്ടിയടച്ച കാതുകളില്‍ ശബ്ദഘോഷങ്ങളുടെ അലയടികള്‍ പള്ളിമണിയാവും, ശംഖൊലിയും, ബാങ്കുവിളിയും മത്സരിച്ച് കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഇലക്ട്രിക് ട്രൈനിന്റെ സൈറണ്‍ എല്ലാം ഭേദിച്ചുയര്‍ന്നു.
അസുരവാദ്യത്തില്‍ ഭൂതങ്ങള്‍ നൃത്തമാടി. രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി...........
അയാളൊരു കുട്ടിയായി........ മുത്തശ്ശിയുടെ അടുത്തേയ്ക്കോടി..... കുട്ടിയെ മടിയിലിരുത്തി മുത്തശ്ശി പറഞ്ഞു.
“പേടിക്കണ്ട, ഭൂതത്തിന് അതിന്റെ ശക്തിയറിയില്ല. അതുകൊണ്ട് അവനൊന്നും ചെയ്യില്ല.
ഭൂതം സ്വന്തം ശക്തി തിരിച്ചറിഞ്ഞാലോ..........!
കണ്ണു തുറന്നപ്പോള്‍ കിഴക്ക് ചുവപ്പിന്റെ തിരനോട്ടം. നേരം വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങകലെ നിന്നൊരു പ്രഭാത ഭേരി.
“രക്തസാക്ഷി ദിനം സിന്ദാബാദ്
രക്തസാക്ഷി മരിക്കില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
ഇന്‍ക്വിലാബ് സിന്ദാബാദ്”



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio














